Wednesday, April 9, 2014



          ബാലപ്രബോധമോ ബാലപ്രബോധനമോ?

 ബാലപ്രബോധഃ എന്ന സംസ്കൃതം വാക്കിൻറെ അർഥം ബാലന്മാർക്ക് പ്രകർഷേണയുള്ള ബോധം എന്നാണ്. എന്നാൽ പ്രബോധനം എന്ന സംസ്കൃതവാക്കിൽ 'അന' പ്രത്യയമായതിനാൽ ബോധം ഉണ്ടാകുമ്പോൾ നടക്കുന്ന പ്രക്രിയ എന്നാണർഥം. ഒരിക്കലും ഗ്രന്ഥം വായിക്കുമ്പോൾ ഉണ്ടാകുന്ന പ്രക്രിയയെ കുറിക്കുന്ന വാക്കു കൊണ്ടു അതായത് 'അന' പ്രത്യയം ചേർത്തു കൊണ്ടു ഒരു ഗ്രന്ഥത്തിനും പേരിടാറില്ല.അതു കൊണ്ടു തന്നെ ബാലപ്രബോധഃ എന്നു തന്നെയായിരിക്കും സംസ്കൃതത്തിൽ ഇതിൻറെ ശീർഷകം.ബാലപ്രബോധനം എന്നാകില്ല. ബാലപ്രബോധം എന്ന് പിന്നീട് മലയാളീകരിച്ചതാവാനേ വഴിയുള്ളൂ. അല്ലെങ്കിൽ തന്നെ ഇതൊരു മണിപ്രവാളകൃതിയും കൂടിയായതുകൊണ്ടു സംസ്കൃതശീർഷകം തന്നെ ഗ്രന്ഥത്തിന് വേണം എന്ന് നിർബന്ധം പിടിക്കേണ്ട കാര്യവുമില്ല, ആത്മബോധഃ എന്ന ശങ്കരാചാര്യരുടെ വേദാന്തഗ്രന്ഥത്തെ മലയാളിക്കു പരിചയം ആത്മബോധം എന്ന പേരിലാണല്ലൊ. അല്ലാതെ അത് ആത്മബോധനം, കാവ്യപ്രകാശം എന്ന ഗ്രന്ഥം കാവ്യപ്രകാശനവും, ധ്വന്യാലോകം എന്ന ഗ്രന്ഥം ധ്വന്യാലോകനവും ആണ് എന്ന് വാദിക്കുന്നത് പോലെ തികച്ചും ബാലിശമാണ് ഈ വാദവും.

Wednesday, December 25, 2013

ഒരു ലിപിയും കുറേ വിവാദങ്ങളും

ജി. സുദേവ് കൃഷ്ണശര്‍മ്മൻ

ഡിസമ്പര്‍ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ  ( പുസ്തകം 91,  ലക്കം 40) റൂബിൻ ഡിക്രൂസ് എഴുതിയ പരിഷ്കരിച്ച് പരിഷ്കരിച്ച് ഭാഷയെ കൊല്ലുന്നു എന്ന ലേഖനത്തിന്റെ പ്രതികരണം ആണ് ഈ കത്ത്. ലേഖകന്‍ മലയാളലിപിപരിഷ്കരണത്തിന്റെ ചരിത്രം വളരെ രസാവഹമായി അവതരിപ്പിച്ച ഈ ലേഖനത്തിൽ വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യങ്ങൾ  പിന്നീട് അവതരിപ്പിക്കുന്നതായി കണ്ടു.



 “മലയാളപത്രങ്ങളോ പുസ്തകപ്രസാധകരോ ഒന്നും പഴയ ലിപിയിലേക്ക് മടങ്ങിപ്പോയിട്ടില്ല. പി.42

പാഠപുസ്തകങ്ങളാകെ പഴയ ലിപിയിലും, പുറം ലോകത്തെ മലയാളം ഇന്ന് നിലവിലുള്ള ലിപിയിലും ആവും . കുട്ടികൾ രാവിലെ വായിക്കുന്ന പത്രങ്ങൾ ഒരു രീതിയിലച്ചടിക്കുന്നു..... പാഠപുസ്തകം മാത്രം വേറൊരു രീതിയിലുംപി.46 കുട്ടികളില്‍ ഇരട്ടലിപിയുടെ ഭാരം അടിച്ചേല്പിക്കുന്നതാവും ഈ മാറ്റം. പി. 42



എന്നാൽ ലേഖകന്റെ ഈ ലേഖനം തന്നെ അടിച്ചു വന്ന പ്രമുഖപ്രസാധനശാലയുടെ  പേര് എങ്ങിനെയാണ് എന്നൊന്നോര്‍ത്തു നോക്കൂ.

മാതൃഭൂമി ആഴ്ചപ്പതിപ്പ്  -

ഇത് പഴയ ലിപിയല്ലാതെ മറ്റെന്താണ്, ഇത്രയും കാലം വിദ്യാര്‍ഥികള്‍ക്ക് ഇതു കണ്ടിട്ട് ആര്‍ക്കെങ്കിലും ഇരട്ടലിപിയുടെ ഭാരമുണ്ടായതായി അറിവില്ല. മാത്രവുമല്ല അങ്ങിനെ എഴുതുമ്പോള്‍ ഉള്ള ഭംഗി

മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്ന എഴുതിയാൽ കിട്ടുകയുമില്ല. അതു കൊണ്ടു തന്നെ മുമ്പത്തേക്കാ മനോഹരവും വളരെ എളുപ്പം എഴുതാനാകുന്നതും ആയ ലിപി എഴുതാനുള്ള ഒരവസരം കുട്ടികള്‍ക്ക് സംജാതമായിരിക്കുകയാണ്.

 “...മടങ്ങിപ്പോകണമെന്ന വാദം ലിപിവളര്‍ച്ചയുടെ സ്വാഭാവികതയെ തടയുന്നതും , ലിപിസ്വാതന്ത്ര്യത്തെ പരമിതപ്പെടുത്തുന്നതുമാണ് ...... ക്ലെമന്റ് പാതിരി ഉണ്ടാക്കിയത് 1128 അച്ചുകളായിരുന്നെങ്കിൽ ബെയ് ലി അത്  അഞ്ഞൂറാക്കി കുറച്ചു, ടൈപ്പ്റൈറ്ററിനായി അതു 90 ആക്കി കുറച്ചു..... ഭാഷയിൽ ചരിത്രത്തില്‍ മുന്നോട്ടുള്ള പോക്കേ ഉള്ളൂ. പി 46

ലേഖകനെ സംബന്ധിച്ചിടത്തോളം  അക്ഷരങ്ങള്‍ വെട്ടിക്കുറക്കുന്നിടത്താണത്രെ ലിപിയുടെ വളര്‍ച്ച.   ആദ്യം 1128 ഉം , പിന്നീട് 500, അതിനു ശേഷം  90 ഉം ആക്കിയ   ഭാഷയുടെ മുന്നോട്ടുള്ള പോക്കിൽ  ഇനിയും കുറച്ച് ഒരു ഇരുപത്തഞ്ചെങ്കിലും ആക്കണമെന്നാണ് ലേഖകന്റെ വിവക്ഷ എന്നു തോന്നും. ലിപിയുടെ സ്വാഭാവികവളര്‍ച്ചക്കു കോട്ടം തട്ടുന്നു എന്നപലപിക്കുന്ന ലേഖകൻ , മുമ്പ് അച്ചടിയില്‍ സങ്കീര്‍ണ്ണമായ അക്ഷരങ്ങൾ പോലും  ഇന്നുപയോഗിക്കാൻ സാധിക്കുന്നു എന്ന ഉന്നതമായ തലത്തിലേക്ക് മലയാളം കമ്പ്യൂട്ടിങ് വളരുകയാണ് എന്ന് ഓര്‍ക്കാത്തത് ഏറ്റവും നിര്‍ഭാഗ്യകരമായ വസ്തുത തന്നെ.



 തനതിലേക്കുള്ള ഈ പോക്കിന് ഒരന്ത്യമുണ്ടാകില്ല എന്ന് മാത്രം പി 46

ഇവിടെ ലേഖകൻ ഇങ്ങനെ ഭയക്കുന്നതായി തോന്നാം. എങ്ങിനെയന്നാൽ മലയാണ്മയിൽ നിന്ന് ഗ്രന്ഥലിപി , അതില്‍ നിന്ന് കോലെഴുത്ത്, അതില്‍ നിന്ന് വട്ടെഴുത്ത്, അതില്‍ നിന്ന് നാനം മോനമോ, അതോ ബ്രാഹ്മിയോ ആയി മാറിപ്പോകുമോ മലയാളിയുടെ ലിപി എന്ന ഭയം.മാത്രവുമല്ല വ്യഞ്ജനത്തോടൊപ്പം ഉ, ഊ, ഋ, /റ ഇവ ചേരുന്നിടത്തും കൂട്ടക്ഷരങ്ങള്‍ എഴുതുമ്പോളുള്ള  വ്യത്യാസവും മാത്രമാണ് പ്രസ്തുതനിര്‍ദ്ദേശത്തിലുള്ളത്.  ഇതിനെയാണോ  ഭാഷയെ ഇരുനൂറു വര്‍ഷം പുറകോട്ട് തള്ളുക എന്നൊക്കെ വ്യാഖ്യാനിക്കുന്നത്.

ട്ടൂ , ക്രൂ , മ്പ്യൂ , ഗ്രൂ ബ്ദ , സ്ത എന്നിവ പോലുള്ളവയും സ്ഥലം കൂടുതലെടുക്കുന്നു .....  പി 47  ഇവിടെയൊക്കെ ലേഖകൻ കേവലം അച്ചടിയുടെ ഭാഗത്തു നിന്നേ നോക്കിക്കാണുന്നുള്ളൂ. കുട്ടികളുടെ കൈയ്യെഴുത്തിന്‍റെ എളുപ്പത്തെക്കറിച്ച് ഒന്നും ലേഖകൻ ചിന്തിക്കുന്നതേയില്ല.

 “കുട്ടികളെ ലിപിപരിഷ്കരണത്തിനുള്ള ഗിനിപ്പന്നികളാക്കുന്നത് പി 47 - പരിഷ്കരിക്കുകയാണെങ്കിലേ ആ പ്രശ്നമുദിക്കുന്നുള്ളൂ. സാങ്കേതികപരിമിതികള്‍ കാരണം അച്ചടിയിൽ സങ്കീര്‍ണ്ണവും,  (എന്നാല്‍ എഴുതാൻ വളരെ എളുപ്പവും  ആയ) അക്ഷരങ്ങള്‍ മുമ്പ് ഒഴിവാക്കിയത് ഇപ്പോൾ അച്ചടിയിലും എളുപ്പം സാധ്യമാവുന്നു. മുമ്പ് എഴുതിയിരുന്നത് ഇപ്പോള്‍ അച്ചടിക്കുമ്പോൾ അത് എങ്ങിനെ പരിഷ്കാരമാകും ?

മുമ്പ് അച്ചടി ഒരു വിധത്തിലും, എഴുത്ത് പഴയ രീതിയിൽ തന്നെയും ആയ കാലത്തും ഈ  ഇരട്ടലിപിഭാരം തോന്നിയതായി പറഞ്ഞുകേട്ടിട്ടില്ല.  മാത്രവുമല്ല പാഠപുസ്തകങ്ങളിലും മറ്റും ഒരുവിധത്തിലും, കൈയ്യെഴുത്തിൽ മറ്റൊരു വിധത്തിലും എഴുതുമ്പോഴുണ്ടാകുന്ന ഒരു ധാരണപ്പിശക് ഇതോടെ തീരുകയും ചെയ്യും. എഴുതുന്നതു തന്നെ അച്ചടിയിലും കാണുമ്പോള്‍ താൻ എഴുതുന്നത് ശരിയാണ് എന്ന അവന് ഉറപ്പിക്കാം.

ക്ലാസ്റൂമുകളില്‍ ബോര്‍ഡുകളിലും മറ്റും  പഴയ ലിപി കണ്ടാൽ അത് കുട്ടികള്‍ അനായാസം വായിക്കുകയും കുറേ പേരെങ്കിലും അതുപോലെ എഴുതുകയും ചെയ്യുന്ന ഒരു അനുഭവം ഒരു യു.പി സ്കൂള്‍ അധ്യാപകനായ എനിക്കും എന്‍റെ സഹപ്രവര്‍ത്തകര്‍ക്കും ഉണ്ട്. എഴുത്തില്‍ മിടുക്കന്മാരായ കുട്ടികൾ പണ്ടു തന്നെ എളുപ്പം എഴുതാനുതകുന്നു എന്ന കാരണത്താൽ ഈ ലിപി സ്വീകരിച്ചിട്ടുമുണ്ട്.

കമ്പ്യൂട്ടറില്‍ ഇപ്പോൾ ഏതു ലിപിയും  ഉപയോഗിക്കാമെന്നിരിക്കെ ഗൌരവതരമായ ഇന്റര്‍നെറ്റ് എഴുത്തുകൂട്ടങ്ങളിൽ പോലും വ്യാപകമായി പഴയ ലിപി ഉപയോഗിക്കുന്നതായി കാണാം . എഴുത്തിന്റെ അതേ ഭംഗി അച്ചടിയിലേക്കും സന്നിവേശിപ്പിക്കാന്‍ സാധിക്കുന്നു എന്നതു കൊണ്ടു തന്നെയാണ് ഇത്.

അച്ചടിക്ക് വേണ്ടി ലിപി പരിഷ്കരിച്ചപ്പോഴുള്ള ഈ പ്രതിസന്ധി  മലയാളത്തില്‍ മാത്രം ഉള്ളതൊന്നുമല്ല. ഇംഗ്ലീഷ് ഭാഷയിലും ടൈപ്പിങ് സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ  അതുവരെ എഴുതാൻ ഉപയോഗിച്ചിരുന്നതും, ഭാഷയുടെ സൌന്ദര്യം കുടിയിരിക്കുന്നതുമായ Running letter writing, അഥവാ Cursive writing എന്ന കൂട്ടെഴുത്ത് വലിയ  പ്രശ്നങ്ങളുണ്ടാക്കി. അതേത്തുടര്‍ന്നാണ് Printscript അല്ലെങ്കില്‍  Typeletter Script അതുമല്ലെങ്കില്‍  Blockletter Script (He writes   a letter  എന്നതു അക്ഷരങ്ങൾ വേറെ വേറെ ആക്കി He writes a letter എന്നെഴുതുന്ന രീതി) എന്ന അച്ചടിരീതിയിൽ  എഴുതാനും തുടങ്ങിയത്. പക്ഷെ Cursive writing എന്ന സുന്ദരമായ എഴുത്ത് കുട്ടികളിൽ നിന്നകന്നു പോകാതിരിക്കാൻ വേണ്ടി ഇംഗ്ലീഷ് സംസാരിക്കുന്ന പല  നാടുകളിലും ഈ പുതിയ സ്ക്രിപ്റ്റ് പഠിച്ചതിനു ശേഷം  Cursive writing/ Running letter writing വളരെയധികം പ്രാധാന്യത്തോടെ പഠിപ്പിക്കുകയും ചെയ്യുന്നു. പോളണ്ട്, ഇറ്റലി പോലുള്ള മറ്റു ചില രാജ്യങ്ങളിലാകട്ടെ നേരിട്ട് Cursive writing  തന്നെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. പല ഇന്ത്യൻ വിദ്യാലയങ്ങളിലും ഇതിലേതെങ്കിലും ഒരു രീതി അനുവര്‍ത്തിക്കുന്നതായി കാണാം. അങ്ങിനെ എഴുതിക്കുമ്പോൾ ഇരട്ടലിപിഭാരം ഏതെങ്കിലും ഒരു വിദ്യര്‍ഥിക്ക് തോന്നിയാലും അതിന് അവിടെയും ഇവിടെയും ആര്‍ക്കും ഒരു ചുക്കുമില്ല.  ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനു പകരം കുട്ടികൾ പഴയ രീതിയില്‍ തന്നെ എഴുതുന്നു എന്ന അഭിമാനിക്കുകയും ചെയ്യുന്നു. ഒരല്പമെങ്കിലും അഭിമാനം നമുക്കും വേണ്ടേ  ഈ ശ്രേഷ്ഠമലയാളത്തോട്  ?

മലയാളലിപിപരിഷ്കരണം വേണ്ടി വന്നപ്പോൾ എഴുത്ത് പഴയ രീതിയിൽ തന്നെ നിലനിര്‍ത്തണമെന്നുള്ള സര്‍ക്കാർ നയം  ഒരല്പം വൈകിയാണെങ്കിലും ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നതു ഈ അഭിമാനത്തിന്‍റെ പുറത്തെങ്കിലും നാം സ്വീകരിക്കേണ്ടതാണ്.


ജി സുദേവ് കൃഷ്ണ ശര്‍മ്മൻ

സംസ്കൃതം അധ്യാപകൻ

കോഴിക്കോട്

isudev@gmail.com
വ്യാകരണം കുഴപ്പിക്കുന്ന ഹരിവരാസനം
(2013 ഡിസമ്പര്‍ ലക്കം ഭാഷാപോഷിണിയില്‍ വന്ന പ്രതികരണം)
 ജി സുദേവ്കൃഷ്ണ ശര്‍മ്മ

ഡിസമ്പര്‍ ലക്കം ഭാഷാപോഷിണിയിൽ(പുസ്തകം 37 ലക്കം 12) ഹരിവരാസനം എന്ന കൃതിയുടെ കര്‍തൃത്വത്തെക്കുറിച്ചുള്ള സുരേഷ് മാധവിന്‍റെ ലേഖനം കണ്ടു. 

ഹരിവരാസനത്തില്‍ ലേഖകൻ ചുണ്ടിക്കാണിച്ച പോലുള്ള വ്യാകരണപ്പിശകുകൾ ആവശ്യത്തലധികമായുണ്ട്. എന്നിട്ടും ഇതു പോലൊരു കൃതിയുടെ പുറകേ പോകുന്നത്  നിരര്‍ഥകം തന്നെ.
കൃതിയിലെ ആദ്യത്തെ പദം തന്നെയെടുക്കാം . ഹരിവരാസനം - ഹരിയുടെ വരങ്ങളുടെ ഇരിപ്പിടം എന്ന് അര്‍ഥം പറഞ്ഞു കാണുന്നു. ഒട്ടും നല്ലതല്ലാത്ത ഒരു പ്രയോഗം ആയേ ഇത് അനുവാചകനു തോന്നുന്നത്. അല്ലെങ്കില്‍ ഇങ്ങനെ വ്യാഖ്യാനിക്കണം . ഹരിവരന്‍ (അതായത് പുലികളില് കേമന്‍) ആസനം (ഇരിപ്പിടം) ആയവന്‍ എന്ന് . എന്നാല്‍ തന്നെ എപ്പോഴും ശാസ്താവ് പുലിപ്പുറത്തിരിക്കുന്നവനല്ലല്ലൊ. ഒരു കാര്യം സാധിക്കാന്‍ വേണ്ടി  പുലിപ്പുറത്ത് ഒരിക്കല്‍ ഇരുന്നവനാണ്. ഇനിയതല്ല അയ്യപ്പനെ പുലിപ്പുറത്തിരിക്കുന്നവനായിട്ടാണ് ശബരിമലയില്‍ പ്രതിഷ്ഠിച്ചത് എങ്കില്‍ അങ്ങിനെ പറഞ്ഞാല്‍ തെറ്റില്ല. പക്ഷെ പ്രതിഷ്ഠ അങ്ങിനെയല്ലല്ലൊ.

പ്രണവസത്യകം പ്രാണനായകം എന്നുള്ളിടത്തു പ്രണവത്തിന്റെ സത്യത്തോടു കൂടിയവന്‍ എന്ന് ആദ്യത്തെ പദത്തെ വ്യാഖ്യാനിക്കാമെങ്കിലും, രണ്ടാമത്തെ പദത്തില്‍  ആരുടെ പ്രാണനായകനായാണ് അയ്യപ്പനെ വര്‍ണ്ണിക്കുന്നത് എന്ന് വ്യക്തമല്ല. ഇക്കാരണത്താല്‍ ചിലര്‍ ഇതിനെ വ്യഖ്യാനിക്കുന്നത് പ്രഭയുടെയും സത്യകയുടെയും പ്രാണനായകന്‍ എന്നാണ് . അങ്ങിനെയെങ്കില്‍ പ്രഭാസത്യകാപ്രാണനായകം എന്ന് വരി തിരുത്തണം. ചിന്തിതപ്രദം എന്നുള്ളിടത്തു ചിന്തിതവരപ്രദം എന്ന മധ്യമപദലോപിസമാസത്തെ (അതായത് മധ്യമപദം ലോപിച്ചു പോകുന്ന സമാസത്തെ) ആശ്രയിക്കാം എന്നു വെക്കാം.

ശരണകീര്‍ത്തനം  എന്നത് ശരണകീര്‍ത്തനങ്ങളോട് കൂടിയവൻ എന്ന ബഹുവ്രീഹിസമാസം ആയി വ്യാഖ്യാനിക്കാമെന്നും വെക്കാം . 
എന്നാല്‍ ഭക്തമാനസം  എന്ന വാക്കിന്  അയ്യപ്പനിലേക്കോ/ശാസ്താവിലേക്കോ  നേരിട്ടന്വയിക്കാവുന്ന ഒരു സാധ്യതയും കാണുന്നില്ല. ചിലര്‍ ശക്തമാനസം എന്നതാണ് ശരി എന്നു വാദിക്കുന്നു. അങ്ങിനെയെങ്കില്‍ ശക്തമായ മനസ്സോടു കൂടിയവന്‍ എന്നൊക്കെ അര്‍ഥം വ്യാഖ്യാനിക്കാം. പക്ഷെ ഭക്തരുടെ മനസ്സിന് ശക്തി പകരുന്നു എന്ന് പറയുമ്പോഴല്ലേ സ്തുതി ചമല്‍ക്കാരസമ്പൂര്‍ണ്ണമാവുകയുള്ളൂ. ഭഗവാന്റെ മനസ്സ് ശക്തിമത്താണ് എന്ന് പ്രത്യേകം പറയാനെന്തിരിക്കുന്നു ?
നര്‍ത്തനാലസം എന്ന വാക്കിന്റെ  അര്‍ഥം നൃത്തത്തിൽ  അലസനായവൻ (നര്‍ത്തനേ അലസഃ) എന്നാണ്. നൃത്തം ചെയ്യാന്‍ മടിയുള്ളവൻ എന്ന അനിഷ്ടാര്‍ഥത്തെ നൃത്തം ചെയ്ത് ആലസ്യം ബാധിച്ചവൻ എന്നു വ്യാഖ്യാനിച്ചു പരിഹരിച്ചാൽ തന്നെ ഹരിഹരസുതനായ ശാസ്താവോ പന്തളരാജകുമാരനായ അയ്യപ്പനോ എപ്പോൾ നൃത്തം ചെയ്തു എന്നു പറയേണ്ടി വരും. നിത്യനര്‍ത്തനം എന്ന പദത്തിലും ഇതേ പ്രശ്നം ഉദിക്കുന്നു. ഒരു സമാധാനമെന്ന നിലയ്ക്ക്  ഭക്തരുടെ മനസ്സുകളിൽനൃത്തം ചെയ്യുന്നവൻ എന്ന് പറഞ്ഞുണ്ടാക്കിയാലും ആലസ്യം വീണ്ടും പ്രശ്നമാകും.
ശ്രുതിവിഭൂഷണം എന്നതൊരു നല്ല പ്രയോഗമല്ലെങ്കിലും, ശ്രുതയഃ വിഭൂഷണം യസ്യ എന്ന ബഹുവ്രീഹിസമാസം കൊണ്ട് ശരിയാക്കിയെടുക്കാം. പക്ഷെ  ശ്രുതിമനോഹരം,  എന്ന വാക്കിന്   ശ്രുതിഷു മനോഹരഃ എന്ന സപ്തമീതത്പുരുഷസമാസമാക്കിയും ശരിയാക്കിയെടുക്കാം എന്നു വെക്കാം.   കീര്‍ത്തനപ്രിയം , ചിന്തിതപ്രദം എന്നീ രണ്ടു വാക്കുകൾ രണ്ടു സ്ഥലത്തു ആവര്‍ത്തിക്കുന്ന വിരസതയുമുണ്ട് കീര്‍ത്തനത്തില്‍ .ഒരു ദിക്കില്‍ തുരഗവാഹനം എന്നും മറ്റൊരു ദിക്കില്‍ കളഭകേസരീവാജിവാഹനം എന്നു പറയുമ്പോഴുള്ള വൈരുദ്ധ്യവും ബാക്കി നില്‍ക്കുന്നു.

ദ്വിതീയാക്ഷരപ്രാസം അതല്ലെങ്കിൽ തൃതീയാക്ഷരപ്രാസം എന്ന പ്രാസഭംഗി മാത്രം മുന്നിര്‍ത്തി കുറേ പദങ്ങള്‍ പ്രയോഗിക്കുക എന്ന ഒരുദ്ദേശ്യം മാത്രമേ രചയിതാവിനുള്ളൂ എന്നു വ്യക്തം.

ഇനി ഇതിനെക്കുറിച്ച് ഭാഷാപോഷിണിയില്‍ സുരേഷ് മാധവ് പറയുന്നതു എന്താണെന്ന്  നോക്കാം.
  കീര്‍ത്തനവും സ്തോത്രകൃതികളും വായിച്ചു പരിചയിച്ച ഒരാൾ പദത്തിന്റെ  ശബ്ദസുഖത്തിനു വേണ്ടി അര്‍ഥവും            ഔചിത്യവും അവഗണിച്ചെന്നിരിക്കും. ഹരിവരാസനത്തിന്റെ കാര്യത്തിലും അതാവാം സംഭവിക്കുന്നത്. ശബ്ദസുഖത്തിനു വേണ്ടി എന്തുമെഴുതി വെക്കുന്ന മൂന്നാംകിട പാട്ടെഴുത്തുകാരന്റെ  നിലവാരം മാത്രമേ ഈ കൃതിയിൽ കാണുള്ളൂ എന്നു തന്നെയല്ലേ  ലേഖകന്‍ നല്ല ഭാഷയില്‍ പറഞ്ഞത് ?

നോക്കുക വ്യാകരണനിഷ്ഠയല്ല ആലാപനവഴക്കമാണ് രചയിതാവിന് പഥ്യം. 1962 ൽ പ്രസിദ്ധീകരിച്ച മൂലപാഠത്തില്‍ ഹരിദധീശ്വരാരാധ്യപാദുകം എന്നാണ്. ആലാപനത്തിലാകട്ടെ ഹരിദധീശ്വരം എന്നാണ് ഉച്ചാരണം. മൂലപാഠത്തിലെ പ്രയോഗം തെറ്റാണെന്ന് പറയേണ്ടിയിരിക്കുന്നു. ഹരിവരാസനത്തിലെ ഓരോ ശ്ലോകങ്ങളിലും ദേവന്റെ വിശേഷണങ്ങൾ അവസാനിക്കുന്നത് ദ്വിതീയാന്തത്തിലാണ് . ആ നിയമമനുസരിച്ച് ഹരിദധീശ്വരാത് ആരാധ്യപാദുകം എന്ന പ്രയോഗം പഞ്ചമ്യന്തമാണ്. സംസ്കൃതവ്യാകരണപാഠമനുസരിച്ച് ഈ രീതി സാധുവല്ല. 
ഇവിടെ മനസ്സിലാകാത്ത ഒരു കാര്യം  - ഏതു നിയമപ്രകാരം ആണ് ഹരിദധീശ്വരാത് ആരാധ്യപാദുകം എന്ന പ്രയോഗം പഞ്ചമ്യന്തമാകുന്നത് ? പഞ്ചമീതല്‍പുരുഷസമാസമാണ് എന്നാണ് ലേഖകൻ പറയേണ്ടിയിരുന്നത്. സംസ്കൃതവ്യാകരണപാഠമനുസരിച്ച് ഈ രീതി സാധുവല്ല എന്നും പറയുന്നു. ഏതു വ്യാകരണനിയമമനുസരിച്ചാണ് ഇതു സാധുവല്ലാത്തത്?

ലേഖകന്റെ  മറ്റൊരു വാദം നോക്കുക പൂന്താനത്തിന്റെ  കാവ്യാഖ്യാനം പോലെ വിഭക്തിയല്ല, ഭക്തിയാണ് ഹരിവരാസനത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത്. രചയിതാവിന്റെ  വ്യകരണപ്പിഴവുകള്‍ക്ക് ഭക്തിയുടെ പേരിൽ പാവം പൂന്താനത്തെ കൂട്ടുപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പൂന്താനത്തിന്റെ  സാഹിത്യകൃതികൾ എല്ലാം തന്നെ മികച്ചവ തന്നെയാണെന്ന് പൂന്താനത്തെ വായിക്കുന്നവര്‍ക്കറിയുമായിരിക്കും. വേദാന്തപരമായ ആശയങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കാന്‍ ഇതു പോലെ മിടുക്ക് മറ്റാര്‍ക്കാണുള്ളത്.
പിന്നെ പൂന്താനത്തിന്‍റെ ഭക്തി എന്ന പേരിൽ പ്രസിദ്ധമായ കഥ അദ്ദേഹത്തിന്റെ  കൃതിയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ല എന്നും പ്രത്യേകം ഓര്‍ക്കണം. വിഷ്ണുസഹസ്രനാമത്തിലെ പദ്മനാഭോഽ മരപ്രഭുഃ  എന്ന പദം അദ്ദേഹം മുറിച്ചുചൊല്ലിയപ്പോൾ പദ്മനാഭഃ എന്നും അമരപ്രഭുഃ എന്നും മുറിച്ചു ചൊല്ലേണ്ടിടത്തു പദ്മനാഭഃ എന്നും മരപ്രഭുഃ എന്നും തെറ്റിച്ചൊല്ലി എന്ന വെറുമൊരു കഥയുടെ പുറത്താണെന്നും കൂടി ഓര്‍ക്കേണ്ടതാണ്.
യേശുദാസിന്റെ സ്വരമാധുരിയും മധ്യമാവതി രാഗത്തിന്റെ ഭംഗിയുമൊഴിച്ചാൽ രചനാപരമായ യാതൊരു സൌഷ്ഠവവും ഇല്ലാത്തതാണ് ഹരിവരാസനമെന്നത് പച്ചയായ ഒരു സത്യമാണ്.
കീര്‍ത്തനമെഴുതിയതു കമ്പക്കുടിയായാലും ശരി, ജാനകിയമ്മയായാലും ശരി അത് അബദ്ധപ്രയോഗങ്ങളെക്കൊണ്ടു ജടിലമാണെന്ന് പറയാതെ വയ്യ. അതിനെ സുരേഷ് മാധവിനെപ്പോലെയുള്ളവര്‍ എത്ര കണ്ടു വാഴ്ത്തിയാലും.
ഒരു ഭക്തനു ഏത് കീര്‍ത്തനം എഴുതാനും അത് പാടാനും ഉള്ള  സ്വാതന്ത്ര്യം ഉള്ളതു തന്നെ. പക്ഷെ അറിയാത്ത സംസ്കൃതഭാഷയില്‍ എഴുതിയൊപ്പിക്കാതെ, അറിയുന്ന മാതൃഭാഷയില്‍ എഴുതാമായിരുന്നില്ലേ ?  അതാകുമ്പോള്‍ ഭക്തിപാരമ്യം കൊണ്ടു ഹൃദയാവര്‍ജ്ജകമായിത്തീരുകയും ചെയ്യുമല്ലൊ. ഭഗവാനു നമ്മുടെ ഭാഷ അറിയാത്തതു കൊണ്ടാണോ , അതോ  ഭഗവാനു മനസ്സിലാകുന്ന സംസ്കൃതഭാഷയില്‍ തന്നെ എഴുതിയാലേ അതംഗികരിക്കപ്പെടൂ എന്നുള്ളതു കൊണ്ടാണോ, ഇങ്ങനെ എഴുതേണ്ടി വന്നത് ?  ഭക്തന്റെ സ്വാതന്ത്ര്യം പോലെയല്ലല്ലൊ ക്ഷേത്രാധികാരികളുടെ കാര്യം . എത്രയോ നല്ല നല്ല ശാസ്താവിന്‍റെയും അയ്യപ്പന്റെയും  കീര്‍ത്തനങ്ങൾ ഇരിക്കെ ഈ കീര്‍ത്തനത്തെ ഇത്രയും വലിയ ഒരു സ്ഥാപനമായ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിൽ  കാസറ്റ് രൂപത്തിലാക്കുക എന്നു മാത്രമല്ല (അതാണെങ്കിലും സഹിക്കാമായിരുന്നു), ആ പാട്ട് പാടി ദേവനെ ഉറക്കുക  എന്ന രീതിയിൽ  ക്ഷേത്രത്തിലെ ഒരു അനുഷ്ഠാനമാക്കി വരെ മാറ്റിക്കളഞ്ഞിരിക്കുന്നു എന്നു കൂടി ആലോചിക്കുമ്പോളാണ് പ്രശ്നം ഗുരുതരമാകുന്നത്. ഈ ആചാരം  നടപ്പിൽ വരുത്തുന്ന കാലത്തെ ബോര്‍ഡിലുള്ളവരോ ക്ഷേത്രാധികാരികളോ സംസ്കൃതഭാഷയുടെ രസം നുകരാത്തവര്‍ തന്നെ.  
നാരായണീയം എന്ന മേൽപ്പുത്തൂരിന്റെ കൃതി (മുഴുവനായി ഇല്ലെങ്കിലും) വി.ദക്ഷിണാമൂര്‍ത്തിയെക്കൊണ്ട് സംഗീതം ചെയ്യിച്ച് പി.ലീലയെക്കൊണ്ടു പാടിച്ചു കാസറ്റ് രൂപത്തിലും, സിഡി രൂപത്തിലും ഒക്കെ ആക്കിയ ഗുരുവായൂർ ദേവസ്വത്തിന്റെ ശ്ലാഘനീയമായ നടപടി  നാം സ്മരിക്കേണ്ടത് ഇത്തരുണത്തിലാണ്.



ജി സുദേവ്കൃഷ്ണ ശര്‍മ്മ
സംസ്കൃതാധ്യപകന്‍
കോഴിക്കോട്
isudev@gmail.com